യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ യെമനിലെ ജയിലിലെത്തി സന്ദർശിച്ചതിന് പിന്നാലെ അധികൃതർക്ക് നന്ദി പറഞ്ഞ് മാതാവ് പ്രേമകുമാരി. ജയിലിൽവച്ച് തന്നെ കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്ന് കെട്ടിപ്പിടിച്ചെന്ന് അമ്മ പറഞ്ഞു. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നതെന്നാണ് പ്രേമകുമാരി പറഞ്ഞത്. തങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചതായും അധികൃതരുടെ കൃപയാൽ മകൾ സുഖമായിരിക്കുന്നെന്നും അവർ പ്രതികരിച്ചു.
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിനുമൊപ്പമാണ് പ്രേമകുമാരി എത്തിയത്. 12 വർഷങ്ങൾക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ഭക്ഷണം കൊണ്ടുവന്നപ്പോൾ തങ്ങൾ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും മകൾ പരിചയപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.
നിമിഷപ്രിയയെ കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് അവർ നന്ദിയും അറിയിച്ചു.