ബെംഗളൂരു: ഹിജാബ് വിവാദത്തിനു പിന്നിൽ ഗൂഢലക്ഷ്യമെന്ന് (Hijab Controversy In Karnataka) കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഉഡുപ്പി കുന്ദാപ്പൂര്‍ ജൂനിയര്‍ കോളേജില്‍ ഹിജാബ്-കാവിഷാള്‍ വിവാദം കത്തിനില്‍ക്കെയാണ് മന്ത്രിയുടെ പ്രതികരണം.
ഹിജാബായാലും കാവി ഷാളായാലും രണ്ടും കോളജില്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അതോടൊപ്പം മതപരമായ വേര്‍തിരിവുകള്‍ കോളേജില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരം വിദ്യാലയങ്ങളില്‍ നിന്നും രൂപപ്പെടണം, വിദ്യാര്‍ത്ഥികള്‍ മതത്തിനുപരിയായി ചിന്തിക്കണമെന്നും യൂണിഫോം ഏകത്വത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയാണ് ഇതില്‍ പങ്കാളിയായതെന്നും എന്താണവരുടെ ലക്ഷ്യമെന്നുമുള്ള കാര്യം പോലീസ് അന്വേഷിക്കും.
അതേസമയം ഹിജാബ്-കാവി ഷാള്‍ വിവാദം സംബന്ധിച്ച് ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. കൂടാതെ കോടതി ഉത്തരവിനുശേഷം സര്‍ക്കാര്‍ അടുത്തനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാതി കോടതിയുടെ മുന്‍പിലാണ്. എന്തുവേണമെന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. അതുകൊണ്ട് ആരുടെ ഭാഗത്തുനിന്നും സമാധാനത്തിന് ഭംഗം വരുന്ന ഒന്നും ഉണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു.