തിരുവനന്തപുരം: കത്ത് നിയമന വിവാദവുമായി ബന്ധപ്പെട്ട് കോർപ്പറേഷനിൽ വ്യാപക പ്രതിഷേധം.നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.ബിജെപി കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും മാർച്ച് നടക്കുകയാണ്.
പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജല പീരങ്കിയും കണ്ണീർവാതകും പോലീസ് പ്രയോഗിച്ചു. നഗരസഭയിൽ മണിക്കൂറുകളായി സംഘർഷം തുടരുന്നു. ഇതിന് പിന്നാലെ സിപിഎം കൗൺസിലർമാർ കയ്യേറ്റവുമായി രംഗത്തു വന്നു. സിപിഎം കൗൺസിലർമാരുടെ അക്രമണത്തിൽ ബിജെപി കൗൺസിലർമാർക്ക് പരിക്കേറ്റു. ജനങ്ങൾക്ക് കോർപ്പറേഷനിലേയ്‌ക്ക് കടന്നു വരാനുള്ള ഗ്രില്ലാണ് സിപിഎം കൗൺസിലർമാർ പൂട്ടിയിട്ടത്. ശക്തമായ പ്രതിഷേധമാണ് മേയർക്കെതിരെ നടക്കുന്നത്. ഗ്രില്ലിന്റെ പൂട്ട് പൊളിക്കാൻ പ്രതിഷേധക്കാർ ശ്രമം നടത്തി.
മേയറുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി-കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്റെ സജീവമാണ്.ബിജെപിയും കോൺഗ്രസും മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ എത്തി നിവേദനം നൽകും