ബാഗ്ദാദ്: ഇറാഖില്‍ ഇന്റര്‍നെറ്റ് സേവനത്തിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്വന്തം സഹോദരനെ യുവാവ് കൊലപ്പെടുത്തി. ഇറാഖിലെ തെക്കന്‍ ഗവര്‍ണറേറ്റായ ദി ഖാറിലാണ് ക്രൂരകൃത്യം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.
വീട്ടിലെ കണ്ണാടിച്ചില്ല് വൃത്തിയാക്കുന്നതിനിടെ മുറിവ് സംഭവിച്ചതാണെന്നാണ് കുടുംബം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. വീട്ടിലെ വൈ ഫൈ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തുകയും ശേഷം ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.