തിരുവനന്തപുരം: അതിര്‍ത്തി കടന്ന് ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. അതിര്‍ത്തികള്‍ അടച്ചും കടല്‍ അരിച്ചുപെറുക്കിയുമുള്ള പരിശോധനകളിലാണ് പൊലീസ്. ഇതിനിടെ ലഷ്കര്‍ സംഘത്തിലെ മലയാളിയുമായി ബന്ധമുള്ള ഒരു യുവതിയെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് ലഷ്കര്‍ സംഘത്തിലെ മലയാളിയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല
ആറ് ലഷ്‌കറെ തയ്‌ബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി കോയമ്പത്തൂരില്‍ താവളമടിച്ചതായും തൃശൂര്‍ ജില്ലക്കാരനായ ഒരാള്‍ അവരുടെ കാരിയര്‍ ആയി പ്രവര്‍ത്തിക്കുന്നതായും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമാണ് കാരിയര്‍ എന്നാണ് റിപ്പോര്‍ട്ട്. .
അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലെ എട്ട് ജില്ലകളില്‍ 8,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള നഗരത്തില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.