തിരുവനന്തപുരം: മോഷണമാരോപിച്ച് യുവതിക്ക് നേരെ ബ്യൂട്ടിപാർലർ ഉടമയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതി വള മോഷ്ടിച്ചെന്നാരോപിച്ചാണ് മർദ്ദിച്ചത്. ആക്രമണത്തിനിരയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ യുവതിയാണ് ആക്രമണം നേരിട്ടത്.
പാർലറിന് മുന്നിൽ യുവതി വന്നിരുന്നപ്പോൾ അവിടെ നിന്നും മാറിയിരിക്കാൻ ബ്യൂട്ടിപാർലർ ഉടമയായ നീന ആവശ്യപ്പെട്ടു. കുറച്ച് സമയം താനിവിടെ ഇരിക്കട്ടെയെന്ന് യുവതി പറഞ്ഞപ്പോൾ മോഷണത്തിനാണ് വന്നതെന്ന് ആരോപിച്ച് തല്ലുകയായിരുന്നുവെന്നാണ് ആക്രമിക്കപ്പെട്ട യുവതി പറഞ്ഞത്. നാളുകൾക്ക് മുമ്പ് നീനയുടെ വള മോഷ്ടിച്ചത് യുവതിയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
എന്നാൽ യുവതി പാർലറിന് അകത്തേക്ക് വന്ന് മൊബൈൽ ഫോൺ ആവശ്യപ്പെട്ടുവെന്നും കൊടുക്കാതെ വന്നപ്പോൾ അസഭ്യം പറഞ്ഞുവെന്നുമാണ് പാർലറിന്റെ ഉടമയായ നീന പ്രതികരിച്ചത്. അസഭ്യത്തിന് പിന്നാലെ വാക്കുതർക്കമായെന്നും അത് മർദ്ദനത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും നീന പറയുന്നു. സംഭവത്തിന് പിന്നാലെ മർദ്ദനമേറ്റ യുവതിയുടെ പരാതിയെ തുടർന്ന് മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്