കോട്ടയം: പാലായിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ വീട് സന്ദർശിച്ച് വനിത കമ്മീഷൻ. വൈക്കം തുറുവേലിക്കുന്നിലെ വീട്ടിലാണ് കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി സന്ദർശനം നടത്തിയത്.
മകളെ കൊല്ലാതെ വിട്ടിരുന്നെങ്കിൽ പ്രാരാബ്ധത്തിൽ പോലും സന്തോഷത്തോടെ ജീവിക്കുമായിരുന്നുവെന്ന് നിഥിനയുടെ അമ്മ ബിന്ദു വനിതാ കമ്മീഷനോട് പ്രതികരിച്ചു.
മാത്രമല്ല ഇപ്പോൾ പഠിക്കേണ്ട സമയമാണെന്നും പഠനത്തിന് ശേഷവും ഇഷ്ടം തുടർന്നാൽ വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്തി തരുമെന്ന് അറിയിച്ചിരുന്നുവെന്നും പി. സതീദേവിയോട് നിഥിനയുടെ ‘അമ്മ പറഞ്ഞു.
അതേസമയം ഒരമ്മയുടെ ജീവിതത്തിലെ പ്രതീക്ഷയാണ് അരുംകൊലയ്‌ക്ക് ഇരയായതെന്ന് സന്ദർശനത്തിന് ശേഷം സതീദേവി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ കൊലപാതകമല്ല നിഥിനയുടേത്. ആസൂത്രിതമായി കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും. പഠനം കഴിഞ്ഞ് വിവാഹം നടത്തി തരാമെന്ന് പറഞ്ഞിട്ടും പ്രതിക്ക് പക രൂപപ്പെടാൻ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.