കാബൂൾ: വീണ്ടും താലിബാൻ ക്രൂരത. ചെക്ക് പോയിന്റിൽ വണ്ടി നിർത്താത്തതിന് യുവ ഡോക്ടറെ വെടിവെച്ച് കൊന്ന് താലിബാൻ. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം.
ഹെറാതിലെ ഒരു ക്ലിനിക്കിലാണ് ജോലി നോക്കിയിരുന്നത്. അടുത്തിടെയാണ് അമറുദ്ദീൻ നൂറി വിവാഹിതനായത്. അതേസമയം ഈ സംഭവം താലിബാൻ നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ സംഭവം സത്യമാണെന്ന് നൂറിയുടെ ബന്ധുക്കൾ പറഞ്ഞു.
മാത്രമല്ല അടുത്തയിടെ നടന്ന മറ്റൊരു സംഭവത്തിൽ മുഹമ്മദ് നാദിർ അലമി എന്ന മനോരോഗ വിദഗ്ധനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. താലിബാൻ ആവശ്യപ്പെട്ട പണം നൽകിയതിന് ശേഷവും അക്രമികൾ ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിന് കീഴിൽ അരാജകത്വം നടമാടുകയാണെന്ന് ആരോപണം ഉയരുകയാണ്. ബോംബ് സ്ഫോടനങ്ങൾ മുതൽ തട്ടിക്കൊണ്ട് പോകലുകൾ വരെ സർവ്വ സാധാരണമായെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.