ചെന്നൈ : സമൂഹമാധ്യമ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയിൽ പുരോഗതി. മജിസ്ട്രേട്ട്, ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.
നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ, നാടാർ സമുദായ നേതാവായ ഹരി നാടാർ എന്നിവർക്കെതിരെ ആരോപണവുമായാണ് വിജയലക്ഷ്മിയുടെ അവസാന വിഡിയോ. തൊട്ട് പിന്നാലെ രക്തസമ്മർദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയിൽ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി സീമാൻ പീഡിപ്പിച്ചതായി നേരത്തെ വിജയലക്ഷ്മി ആരോപിച്ചിരുന്നു. ഇതോടെ സീമാൻ, ഹരി നാടാർ എന്നിവരുടെ അനുയായികൾ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് നടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇത് താങ്ങാൻ വയ്യാതെയാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് .ഞായറാഴ്ചയാണ് സംഭവം.