ചെന്നൈ : തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ വ്യാപാരികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ തെളിവുകളുണ്ടെന്ന് ഹൈക്കോടതി . മൃതദേഹത്തിലെ മുറിവുകല്‍ കസ്റ്റഡി മർദ്ദനത്തിന്റെ തെളിവുകളാണ്. കേസ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെൽവേലി ഐജിയോ അല്ലെങ്കിൽ സി ബി സി ഐ ഡിയോ അന്വേഷണം ഏറ്റെടുക്കണം. ഇതിനു പുറമേ, മജിസ്‌ട്രേറ്റിനു വിവരം നൽകിയ വനിതാ കോണ്‍സ്റ്റബിളിന് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, തൂത്തുക്കുടി എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി.