ദില്ലി: സാധാരണക്കാര്‍ക്ക് ആശ്വാസമായി പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടക്കാല ബഡ്ജറ്റ് അവതരണം. 2019 ലെ ഇടക്കാല ബഡ്ജറ്റ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ധനവകുപ്പിന്‍റെ താത്കാലിക ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ഭീകരവാദത്തെ ശക്തമായി നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടികളെ ശ്ലാഘിച്ചുകൊണ്ടാണ് പീയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്.
കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിരവധിയാണ്. ആദായ നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും പ്രശംസനീയം. ആദായ നികുതി 2.5 ലക്ഷം എന്ന പരിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി. ഇത് മധ്യവര്‍ഗത്തില്‍പ്പെട്ട മൂന്ന് കോടി ആളുകള്‍ക്ക് 18,500 കോടി രൂപയുടെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്‍റെ പ്രതീക്ഷപോലെ തന്നെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു ഇടക്കാല ബഡ്ജറ്റിന്‍റെ രൂപീകരണം. കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധിയ്ക്ക് 75,000 കോടി രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് 6000 രൂപ വാര്‍ഷിക വരുമാനം, കൃത്യ സമയത്ത് വായ്പ അടയ്ക്കുന്ന കാര്‍ഷിക വായ്പയ്ക്ക് അഞ്ച് ശതമാനം പലിശ ഇളവ്, പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് 2 ശതമാനം പലിശയിളവ്, ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവ്, പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ, ക്ഷീരമേഖലയ്ക്ക് പ്രത്യേക പദ്ധതി എന്നിവയ്ക്കും മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബഡ്ജറ്റില്‍ പ്രാധാന്യം നല്‍കി.
60 വയസ്സ് പൂര്‍ത്തിയായ അസംഘടിത തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ അംഗൻവാടി ആശ വർക്കർമാർക്ക് 50 ശതമാനം ശമ്പളവർദ്ധന, തൊഴിലുറപ്പുപദ്ധതികള്‍ക്കായി 60000 കോടി എന്നിവയും ബഡ്ജറ്റ് അവതരണത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചു.
ഇഎസ്ഐ പരിധി 21,000 ആയി ഉയര്‍ത്തിയതായി ബഡ്ജറ്റ് അവതരണത്തില്‍ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഇതോടെ പ്രതിമാസം 21,000 രൂപ വരെ വരുമാനമുള്ള എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തുച്ഛമായ തുക പ്രതിമാസ അടവിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാവുന്നതാണ്. ഗ്രാറ്റുവിറ്റി പരിധി നിലവിലുള്ള 10 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കിയും ഉയര്‍ത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയ്ക്ക് പുറമേ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് 7000 രൂപയാക്കിയതും രാജ്യം കാത്തിരുന്ന മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങളാണ്.