ബംഗളൂരു: ലോകം മുഴുവൻ അംഗീകരിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന യോഗയുടെ പിറവിക്കു പിന്നിലെ മഹാചാര്യൻ ആദിയോഗിയുടെ 112 അടി പ്രതിമ, 2023 ജനുവരി 15-ന് ബംഗളൂരുവിനടുത്ത് ചിക്കബല്ലാപുരയിലുള്ള സദ്ഗുരു സന്നിധിയിൽ അനാച്ഛാദനം ചെയ്യും. കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ടിന്റെയും കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ ബൊമ്മയുടെയും ഈശ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരുവിന്റേയും സാന്നിധ്യത്തിലാണ് അനാച്ഛാദനം ചെയ്യുക. കോയമ്പത്തൂരിലെ ഈശ യോഗാ കേന്ദ്രത്തിലുള്ളതിന്റെ പകർപ്പാണ് ഈ പ്രതിമ .
ചടങ്ങിന് ശേഷം 112 അടി ആദിയോഗിയിൽ 14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇമേജിംഗ് ഷോയായ ആദിയോഗി ദിവ്യ ദർശനം നടക്കും. അന്നുമുതൽ എല്ലാ വൈകുന്നേരവും എല്ലാ സന്ദർശകർക്കും ആദിയോഗി ദിവ്യ ദർശനം കാണാനാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജനുവരി 15 ന് രാവിലെ സദ്ഗുരു ആദിയോഗിക്ക് സമീപം യോഗേശ്വര ലിംഗം പ്രതിഷ്ഠിക്കും. ഇത് മനുഷ്യവ്യവസ്ഥയിലെ അഞ്ച് ചക്രങ്ങളുടെ ആവിർഭാവമാണ്. യോഗേശ്വര ലിംഗ സാന്നിധ്യത്തോടെ ആദിയോഗി ഒരു ജീവാത്മാവായി മാറും. നാഗ പ്രതിഷ്ഠയ്ക്കുശേഷം കേന്ദ്രത്തിൽ നടക്കുന്ന രണ്ടാമത്തെ പ്രതിഷ്ഠയാണിത്. നാഗ ക്ഷേത്രം, ആദിയോഗി, യോഗേശ്വര ലിംഗം എന്നിവയ്ക്ക് പുറമേ, സദ്ഗുരു സന്നിധിയിൽ ഒരു ലിംഗഭൈരവി ക്ഷേത്രവും രണ്ട് തീർത്ഥകുണ്ഡങ്ങളും, അഥവാ ഊർജ്ജിത ജലാശയങ്ങളും ഉണ്ടായിരിക്കും. ഈശ ഹോം സ്‌കൂൾ, പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങൾക്കായുള്ള വിദ്യാലയമായ ഈശ സംസ്കൃതി, ഈശ ലീഡർഷിപ്പ് അക്കാദമി എന്നിവയും ഇവിടെ സ്ഥാപിക്കപ്പെടുന്നതാണ്.
സദ്ഗുരു സന്നിധി ലോകമെമ്പാടും “ആത്മീയ അടിസ്ഥാന സൗകര്യങ്ങൾ” നിർമ്മിക്കുകയും അതിലൂടെ എല്ലാ മനുഷ്യരാശിക്കും “ആത്മീയതയുടെ ഒരു തുള്ളി” പ്രദാനം ചെയ്യാനുമുള്ള സദ്ഗുരുവിന്റെ ദർശനത്തിന്റെ ഭാഗമാണ്. ഈ സ്ഥലം വ്യക്തിഗത മനുഷ്യരിൽ ആത്മീയ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കും. മനസ്സ്, ശരീരം, വികാരങ്ങൾ, ഊർജ്ജം എന്നിവയിൽ സംയോജനമുണ്ടാക്കാൻ ശാസ്ത്രീയ യോഗ സൂത്രങ്ങളിൽ നിന്നുള്ള നിരവധി ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇവിടെ വാഗ്ദാനം ചെയ്യും.