അറിയാമോ, പരസ്യമായി എതിർക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്നതിനു പിന്നിലെ “നരേന്ദ്രജാല”ത്തെക്കുറിച്ച്… | PM Modi
ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാൾദിനമാണ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക മെഗാ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു . സെപ്റ്റംബര്‍ 17ന് ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ മറികടക്കുന്ന വിധത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനും നടത്താനാണ് പദ്ധതി. ബൂത്ത്തലം മുതലുളള പ്രവര്‍ത്തകര്‍ വാക്സീന്‍ നല്‍കാന്‍ സഹായവുമായി മുന്നിട്ടിറങ്ങുമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ വ്യക്തമാക്കി. ഇതിനൊപ്പം രണ്ട് ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വോളന്റിയർമാരെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പിറന്നാള്‍ തീര്‍ച്ചയായും ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ആ ഒരു ജന്മമുഹൂര്‍ത്തമാണ് ആ വ്യക്തിയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അതാണ് ഭാരതീയ സങ്കല്പം അഥവാ ഹിന്ദുവിശ്വാസം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാളാണ്. അദ്ദേഹത്തിന്റെ രണ്ട് ദശാബ്ദകാലത്തെ സംഭവബഹുലമായ പൊതുജീവിതത്തെ ജനസമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ പിറന്നാള്‍ ആഘോഷം ബിജെപി സംഘടിപ്പിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതല്‍ ഇതുവരെയുള്ള മോദിയുടെ ഭരണ,സേവന,വികസനപദ്ധതികള്‍ ജനസമക്ഷം അവതരിപ്പിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലക്കുള്ള പ്രവര്‍ത്തനം മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതലുള്ള മോദിയുടെ ചരിത്രത്തിന്റെ അനാവരണമാണ് നടക്കാന്‍ പോകുന്നത്. അതെ, മോദിയുടെ ജൈത്രയാത്രയുടെ ഇരുപത് വര്‍ഷങ്ങള്‍. അത് ഭാരതത്തിന്റെ വികസന ചരിത്രത്തിലെ വഴിത്തിരിവ് കൂടിയാണല്ലോ.2001 ഒക്ടോബര്‍ ഏഴിനാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നത്. ‘സേവാ ഔര്‍ സമര്‍പ്പണ് അഭിയാന്‍’ ഇന്ന് തുടങ്ങി ഒക്ടോബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും. ബിജെപിയുടെ ഓരോ ഘടകവും പ്രവര്‍ത്തകനും അനുഭാവിയും, ഈ ബൃഹദ് പദ്ധതിയില്‍ പങ്കാളികളാവും.
രാഷ്ട്രത്തിനുവേണ്ടി, ദേശീയതക്കായി, രാജ്യത്തെ ആലംബഹീനര്‍ക്കായി അദ്ദേഹം സ്വീകരിച്ച നടപടികള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും 2014 മുതല്‍ പ്രധാനമന്ത്രിയെന്ന നിലയിലും അദ്ദേഹം മുന്നോട്ട് വെച്ച വികസന അജണ്ടയാണ് ബിജെപി ചര്‍ച്ച ചെയ്യുന്നത്. ജന്മം കൊണ്ട്, കുടുംബ മഹിമ കൊണ്ട് മാത്രം ചിലര്‍ രാഷ്ട്രീയ രംഗത്ത് നേതാക്കളാകുന്നു. എന്നാല്‍ സാധാരണ കുടുംബത്തില്‍ പിറന്ന്, തികച്ചും സാധാരണക്കാരനായ ഒരാള്‍, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഭരണഘടനാപദവിയിലേക്ക് എത്തുന്നത് ചെറിയകാര്യമല്ല. അതാണ് നരേന്ദ്രമോദി.
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത്, ചെയ്യാത്ത കുറ്റത്തിന്, ഇത്രയേറെ വ്യക്തിപരമായി ആക്രമിക്കപ്പെട്ട ഒരു നേതാവ് നരേന്ദ്രമോദിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാവുമെന്ന് തോന്നുന്നുമില്ല. ഗുജറാത്തത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദി അകാരണമായി ആക്രമിക്കപ്പെട്ടു.1969ലും 1985ലും ഗുജറാത്തില്‍ വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്. അന്നൊക്കെ ക്രമസമാധാനനില സാധാരണ നിലയിലാകാന്‍ അഞ്ചും അതിലേറെയും മാസങ്ങളെടുത്തു. ഇന്ന് നാം പറഞ്ഞുനടക്കുന്നതിനേക്കാള്‍ ആളുകള്‍ മരണമടയുകയും ചെയ്തു. അന്നൊക്കെ ഭരണം കയ്യാളിയവരാണ് മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്നുവരെ ആക്ഷേപിച്ചത്. എന്നാല്‍ ഈ തെറ്റായ വിമര്‍ശനങ്ങള്‍ മോദിയെ ശക്തനാക്കി. ജനകീയനേതാവാക്കി. ഗുജറാത്തിലെ ജനത നരേന്ദ്രമോദിയെ നെഞ്ചേറ്റി.