കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അബ്ദുൽ ഗഫൂറിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്റ്റോക്സ് ഗ്ലോബൽ ട്രേഡിങ് കമ്പനി ഉടമയാണ്. കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസില്‍ ഇന്നലെയാണ് അറസ്റ്റ് നടന്നത്.
അബ്ദുൽ ഗഫൂറിന്റെ കമ്പനിയിലൂടെ 39 കോടി രൂപയുടെ കൈമാറ്റം നടന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. വിവിധ ജില്ലകളിൽ 900 നിക്ഷേപകരിൽ നിന്നും 1200 കോടി രൂപ തട്ടിയ കേസാണ് മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്. കേസിലെ പ്രധാന പ്രതിയായ മലപ്പുറം സ്വദേശി നിഷാദ് കളിയിടുക്കിൽ ഒളിവിലാണ്.
ഇയാളുടെയും കൂട്ടാളികളുടെയും ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ 25 ലക്ഷത്തിലധികം രൂപയുടെ ക്രിപ്റ്റോ കറൻസിയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും, ബിറ്റ്കോയിൻ അടക്കമുള്ള 7 ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം രൂപയിലേക്ക് മാറ്റിയാണ് ഇഡി കണ്ടുകെട്ടിയത്.

