തിരുവനന്തപുരം: സമസ്തക്കെതിരെ വീണ്ടും വിമർശനമുയർത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കല്ലുവാതക്കല്‍ കേസിലെ പ്രതി മണിച്ചന്‍റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഫയല്‍ കണ്ടിട്ടില്ലെന്നും മുന്നില്‍ വരുമ്പോള്‍ പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മണിച്ചനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണറുടെ മുന്നിലാണ്.
അതേസമയം, സമസ്തയെ പിന്തുണച്ച് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നിരുന്നു. ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത . വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തു.
മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ചതാണ് വിവാദമായത്. സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു എം ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്ന് സംഘാടകരെ മുസ്ല്യാര്‍ ശാസിക്കുകയും ചെയ്തിരുന്നു.