Tuesday, April 30, 2024
spot_img

ആഫ്രിക്കൻ പന്നിപ്പനി; വയനാട്ടിൽ രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

കൽപ്പറ്റ: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്തോടെ പന്നികളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും. വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെയാണ് കൊല്ലുക. ഇതിനായുള്ള നടപടികൾ ആരംഭിക്കുന്നതിനായി മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. ആഫ്രിക്കൻ പന്നിപ്പനി വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. നിലവിൽ ഫാമിൽ 360 പന്നികളാണുള്ളത്. വൈറസ് പകരുന്നതിനാൽ ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലക്ഷ്മിയെ ചുമതലപ്പെടുത്തി.

അതേസമയം, സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നി കർഷകർ ആശങ്കയിലാണ്. നഷ്ടപരിഹാരം കൂട്ടി നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിലെ സാഹചര്യം വിലയിരുത്താനായി തവിഞ്ഞാൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ചേർന്നിരുന്നു. രോഗ ബാധ തടയുന്നതിനായി സംസ്ഥാനത്തേക്ക് പന്നികളെ കടത്തുന്നത് നിരീക്ഷിക്കാനും അത് ഒഴിവാക്കാനും ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്.

Related Articles

Latest Articles