കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി ഊരിയെടുക്കാൻ ശ്രമിച്ച ബസുടമയെ മർദ്ദിച്ചതായി പരാതി. ബസുടമ രാജ്‌മോഹൻ ആണ് സിഐടിയു പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തെത്തിരിക്കുന്നത്. അതേസമയം കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു പറഞ്ഞു.
തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പിൽ സിഐടിയു കൊടികുത്തി നിശ്ചലമാക്കിയ ബസ് പോലീസ് സംരക്ഷണത്തോടെ ഓടിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇന്ന് രാവിലെ സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിപിഐഎം നേതാക്കൾ തടഞ്ഞു നിർത്തി. കൊടിതോരണം നീക്കുന്നതിനിടെയാണ് രാജ്മോഹനെ ഇവർ തടഞ്ഞത്. കൊടി മാറ്റാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന സിപിഐഎം പ്രവർത്തകൻ തന്നെ മർദ്ദിച്ചതായി രാജ്മോഹൻ ആരോപിച്ചു. പോലീസ് നോക്കിനിൽക്കെയാണ് തന്നെ മർദ്ദിച്ചതെന്നും ബസുടമ പറഞ്ഞു. രാജ്‌മോഹനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്മോഹനെ ആശുപത്രിയിലേക്ക് മാറ്റി.