മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന ‘മോളിവുഡ് മാജിക്’ എന്ന പരിപാടി റദ്ദാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ അണിനിരന്ന ഷോ റദ്ദാക്കാൻ കാരണം സ്പോൺസർമാർ തമ്മിലെ സാമ്പത്തിക പ്രശ്നങ്ങളെന്ന് റിപ്പോർട്ട്.
പരിപാടി നടക്കേണ്ട സ്റ്റേഡിയത്തിന്റെ വാടക പോലും സ്പോൺസർമാർ പൂർണമായി നൽകിയിരുന്നില്ല. ഷോ നടക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുൻപ് വേദിയുടെ അധികൃതർ സ്റ്റേഡിയം പൂട്ടിയതോടെയാണ് നിർമാതാക്കളും താരങ്ങളും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഷോ നടത്തുന്നതിനായി ഖത്തർ ഭരണകൂടത്തിന്റെ അനുമതിയും സ്പോൺസര്‍മാർ നേടിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
പരിപാടിയുടെ ഭാഗമായി നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഷോ കാണാനെത്തിയവരുടെ വാഹങ്ങൾ പാർക്ക് ചെയ്യുന്നതിന് പോലും അധികൃതർ അനുവദിച്ചില്ല. തുടർന്ന് ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉറപ്പ് നൽകുകയായിരുന്നു. സ്പോൺസർമാർ പണം നൽകാത്തതിനെ തുടർന്ന് നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകൾ പോലും ട്രാവൽ ഏജൻസികൾ റദ്ദാക്കി. നിർമാതാക്കളാണ് പണം മുടക്കി താരങ്ങളെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള നടപടികൾ നടത്തുന്നത്.
കോടികളുടെ നഷ്ടമാണ് ഷോ റദ്ദാക്കിയതു മൂലം ഉണ്ടായത്. താരങ്ങളുടെ പരിശീലനത്തിനും യാത്രയ്ക്കും മാത്രമായി പത്ത് കോടിയോളം രൂപ ചെലവായിരുന്നു. ഇതോടെ നിർമ്മാതാക്കളുടെ സംഘടനയ്ക്കായി അമ്മ ഒരു മൾട്ടിസ്റ്റാർ സിനിമ ചെയ്യാമെന്ന് ധാരണയായിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഷോ നിർത്തിവക്കുന്നത്. കഴിഞ്ഞ നവംബർ 17 ന് ദോഹയിലായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവക്കുന്നതിന് സർക്കാർ ഉത്തവിറക്കുകയായിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിലാണ് ഷോ മാർച്ചിൽ നടത്താൻ തീരുമാനിച്ചത്.