ഇന്ന് യേശുദാസിന്റെ എൺപത്തിയൊന്നാം പിറന്നാളാണ്. പക്ഷേ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ഒരിക്കലും പ്രായമാവുകയില്ല. ഒമ്പതാം വയസിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും സംഗീതപ്രേമികളുടെ ഹൃദയസരസിൽ ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്നതാണ് സത്യം കഴിഞ്ഞ 48 വര്‍ഷമായി തന്റെ പിറന്നാളിന് കുടുംബത്തോടൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തി ഭജനയിരിക്കാറുണ്ടായിരുന്നു അദേഹം.എന്നാല്‍ ഇത്തവണ കൊവിഡിനെ തുടര്‍ന്ന് ആ പതിവ് നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വെബ്കാസ്റ്റിംഗ് വഴി യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടത്തും. നിലവില്‍ യേശുദാസ് യു എസിലാണ് ഉള്ളത്. ഒപ്പം ജീവന്റെ ജീവനായ ഭാര്യ പ്രഭയും വിജയ് ഒഴികെയുള്ള രണ്ട് മക്കളുമുണ്ട്. മൂകാംബികയിൽ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പൂജകൾ നടത്തുന്നുണ്ട്. കേരളത്തിലെ ഉറ്റ സുഹൃത്തുക്കളുമായി അദ്ദേഹം സൂമിൽ ഇന്ന് ബന്ധപ്പെടുന്നുമുണ്ട്.
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ശാസ്ത്രീയ സംഗീതത്തോട് അതും കർണ്ണാടക സംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛൻ തന്നെയായിരുന്നു. ഗാനഗന്ധർവന്റെ 22-ാം വയസിൽ 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത ’കാൽപ്പാടുകൾ”എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ’ജാതിഭേദം മതദ്വേഷം…’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.
ഇതിനിടയിൽ ഈ മഹാഗായകൻ പാടിത്തീർത്തത് എഴുപതിനായിരത്തലേറെ ഗാനങ്ങൾ. 60, 70, 80 കാലഘട്ടങ്ങളിൽ യേശുദാസും സംഗീത സംവിധായകരായ എം.എസ്.ബാബുരാജ്, ജി.ദേവരാജൻ, ദക്ഷിണാമൂർത്തി, സലീൽ ചൗധരി, രവീന്ദ്രൻ മാസ്റ്റർ, എം.ജി.രാധാകൃഷ്ണൻ, ജെറി അമൽദേവ് തുടങ്ങിയ സംഗീതജ്ഞരുടെ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം ശ്രദ്ധ നേടി.യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങൾക്കു മുൻപു തന്നെ ഈ കീർത്തനം ഇവിടെ ആലപിച്ചിരുന്നു.ഹരിവരാസനം റീ റെക്കാഡിംഗ് നടത്തണം എന്ന തീരുമാനം വന്നപ്പോൾ സ്വാമി അയ്യപ്പൻ എന്ന സിനിമയിൽ യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന ഗാനം ക്ഷേത്രത്തിൽ അത്താഴപൂജയ്ക്കു ശേഷം കേൾപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സുകൃതം ചെയ്ത ഈ ശബ്ദം മലയാളിയുള്ളിടത്തോളം കാലം നിലനിൽക്കണം, ശബ്ദമുള്ളിടത്തോളം ഇതു തുടരണം എന്ന് പ്രാർത്ഥിക്കാം.

