തിരുവനന്തപുരം: മലയാള സീരിയലുകളിലെ നിറ സാന്നിധ്യമായ പ്രമുഖ സീരിയൽ-സിനിമാ നടൻ രമേശ്
വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ. ഇന്ന് പുലർച്ചെയാണ് നടനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
നടന്റെ വിയോഗ വാർത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സുഹൃത്തുക്കളും, സഹപ്രവർത്തകരും.
നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ നടന്റെ വിയോഗ വാർത്ത ആദ്യം അറിയിച്ചത്. “പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ” എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്.
നാടകരംഗത്തു നിന്നും കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.ഏഷ്യാനെറ്റിലെ ”പൗർണമിത്തിങ്കൾ” എന്ന സീരിയലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.