കാസർകോട്: പതിനാറുകാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്‌ക്കെതിരെ നടപടി. 25,000 രൂപ പിഴ വിധിച്ച് കോടതി. പിഴയെ കൂടാതെ കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു. കാസർകോട് ഉദിനൂർ സ്വദേശി എം ഫസീല(36)യ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 മാർച്ചിനാണ് സംഭവം നടക്കുന്നത്. പോലീസ് സംഘം നടത്തിയ വാഹനപരിശോധനയ്‌ക്കിടെ 16-കാരി ഓടിച്ചുവന്ന സ്‌കൂട്ടർ പിടികൂടുകയായിരുന്നു. വടക്കേ തൃക്കരിപ്പൂർ സമീപത്ത് നിന്നാണ് സ്‌കൂട്ടർ പിടികൂടിയത്. പോലീസ് ചോദ്യം ചെയ്തതോടെ ഫസീലയാണ് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്നാണ് പോലീസ് ഫസീലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.