കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച കേസിൽ ഉത്തരമേഖല ഐജി ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മെഡി. കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. കൂടാതെ നടപടിക്ക് വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.
വടകര സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത സജീവൻ മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിന്‍റെ കണ്ടെത്തൽ. എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങൾ കൂടി ഉൾക്കാളളിച്ച റിപ്പോർട്ടാണ് തയ്യാറാക്കിയത്.
ഹൃദയാഘാതമാണ് സജീവന്‍റെ മരണകാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകായാണ് അന്വേഷണ സംഘം. കേസന്വേഷണംഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. സജീവന്‍റെ നേതൃത്വത്തിലുളള സംഘം, വടകര പോലീസ് സ്റ്റേഷനിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.