ആംസ്റ്റർഡാം: ഡച്ച് പാർലമെന്റ് തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഞെട്ടി യൂറോപ്പ്. കടുത്ത ഇസ്ലാം വിരുദ്ധനും ഖുറാൻ കത്തിക്കൽ പ്രതിഷേധങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്ത ഗീർത്ത് വിൽഡേർസിന്റെ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം. ജനപ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾ സ്വന്തമാക്കി ഗീർത്തിന്റെ പിവിവി ( ഫ്രീഡം പാർട്ടി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മറുമെന്ന് എക്‌സിറ്റ് പോളികൾ പ്രവചിക്കുന്നു.
ചരിത്രത്തിൽ ആദ്യമായാണ് ഫ്രീഡം പാർട്ടി ഇത്തരമൊരു മുന്നേറ്റം കാഴ്ചവെക്കുന്നത്. നിലവിൽ സഭയിൽ കേവലം 16 അംഗങ്ങൾ മാത്രമാണ് പിവിവിയ്‌ക്ക് ഉണ്ടായിരുന്നത്. മിത ഇടതുവാദികൾക്ക് 23 സീറ്റുകളും ഇടത് പക്ഷത്തിന് 26 സീറ്റുകളും മാത്രമാണ് നേടാൻ സാധിക്കുക. ഒട്ടനവധി ചെറുപാർട്ടികൾക്കും സാന്നിദ്ധ്യം അറിയിക്കാൻ സാധിക്കും. ഇത്തരമൊരു അവസ്ഥ സംജാതമാകുകയാണെങ്കിൽ ഗീർത്ത് വിൽഡേസ് പ്രധാനമന്ത്രിയാകുമെന്നാണ് കണക്കുകൂട്ടലുകൾ. വൻ മാറ്റമായിരിക്കും ഇത് യൂറോപ്യൻ രാഷ്‌ട്രീയത്തിൽ വരുത്താൻ പോകുന്നത്.