അമൃത്സര്‍ : ഏറെ പ്രതീക്ഷയോടുകൂടി പഞ്ചാബിൽ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍ തുടക്കത്തിലേ അടിപതറി. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കി. പിന്നാലെ വിജയ് സിംഗ്ളയെ പൊലീസ് അറസ്റ്റ് ചെയ്തു.
കരാറുകള്‍ക്കുവേണ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് സിംഗ്ല ഒരു ശതമാനം കമ്മീഷന്‍ ആവശ്യപെട്ടിരുന്നു. മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ലെന്നും, മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സിംഗ്ല തെറ്റുകള്‍ സമ്മതിച്ചതായും മാന്‍ അവകാശപ്പെട്ടു. പുറത്താക്കിയ മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മണിക്കുറുകള്‍ക്കകം മന്ത്രി പിടിയിലായത്. ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിന്റെ ചുവട് പിടിച്ചാണ് പഞ്ചാബിലും പാര്‍ട്ടി അധികാരത്തില്‍ വന്നത്.