ന്യൂയോർക്ക്: ചരക്ക് കപ്പലിടിച്ച് അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി മേരിലാൻഡ് പോലീസ്. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട ട്രക്കിൽ നിന്നാണ് മൃതദേഹം കണ്ടത്തിയത്. പാലം തകരുന്ന സമയം ഇതിൽ 20ലേറെ വാഹനങ്ങളും നിർമ്മാണ തൊളിലാളികളുമുണ്ടായിരുന്നു. പാലം തകർന്നതിനൊപ്പം വെള്ളത്തിൽ അകപ്പെട്ട ട്രക്കാണെന്നാണ് പ്രാഥമിക നിഗമനം.
പാലത്തിലുണ്ടായിരുന്ന കാണാതായ ആറ് നിർമ്മാണ തൊഴിലാളികൾക്കായുള്ള തെരച്ചിൽ കോസ്റ്റ്ഗാർഡ് കഴിഞ്ഞ ദിവസം നിർത്തി വച്ചിരുന്നു. തെരച്ചിൽ തുടർന്നാലും ഇവരെ ജീവനോടെ കണ്ടെത്തുന്നത് പ്രയാസകരമാണെന്നും പാലം തകരുന്ന സമയം ഇതിലുണ്ടായിരുന്ന വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങി പോയ ചുവന്ന ട്രക്ക് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളിലും നിരവധി ആളുകളുണ്ടായിരുന്നതിനാൽ ഇവരെ ജീവനോടെ കണ്ടെത്തുന്നത് ദുഷ്‌കരമാണെന്ന് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി.
സിംഗപൂർ പതാകയുള്ള കണ്ടെയ്‌നർ കപ്പലായ ഡാലി ബാൾട്ടിമോറിലെ പാലത്തിൽ ഇടിക്കുകയായിരുന്നു. ഇതോടെ പാലം തകർന്ന് വീണ് വൻ നാശനഷ്ടമുണ്ടായി. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യക്കാർ സുരക്ഷിതരാണ്.