ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപനം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടനും തിരക്കഥാകൃത്തുമായ ബിബിൻ. റാമ്പിൽ നടന്ന സന്തോഷമാണ് താരം തന്റെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു ജീവിതം കൊണ്ടു തെളിയിച്ച ചെറുപ്പക്കാരൻ. പോളിയോ ബാധയെ തുടർന്ന് ശാരീരിക പരിമിതികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്ന ഒരു വ്യക്തി കൂടിയാണ് ബിബിൻ.
ആദ്യമായി റാമ്പിൽ നടന്ന സന്തോഷം ഷെയർ ചെയ്യുകയാണ് ബിബിൻ ഇപ്പോൾ. “കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം. പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു. നടന്നു നടന്നു റാമ്പിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. ഇതൊരു തുടക്കം മാത്രം,” ബിബിൻ കുറിക്കുന്നു.
മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി പരിപാടികളുടെ തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ കരിയർ ആരംഭിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന് ഒപ്പം അമർ അക്ബർ ആന്റണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതു മുതലാണ് ബിബിൻ ജോർജ് എന്ന പേര് മലയാളികൾ കേട്ടു തുടങ്ങിയത്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങൾക്കും വിഷ്ണുവും ബിബിനും ചേർന്ന് തിരക്കഥയൊരുക്കി. ഒരു പഴയ ബോംബ് കഥ, മാർഗം കളി, ഷൈലോക്ക്, ഒരു യമണ്ടൻ പ്രേമകഥ, തിരിമാലി എന്നീ സിനിമകളിലൂടെ നടനായും ബിബിൻ ശ്രദ്ധ നേടി.