ശ്രീനാഥ് ഭാസിക്കെതിരെ ശക്തമായ പ്രതികരണമായ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആരോട് നടത്തിയാലും അത് തെറ്റാണെന്ന് താരം വ്യക്തമാക്കി. മമ്മൂട്ടിയുടെ പ്രതികരണത്തില്‍ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു നടന്‍.
മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും.നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്.അഹങ്കാരമാണ്..അത് നിര്‍മ്മാതാവിന്റെയും സഹ നടി നടന്‍മാരുടെയും തൊഴില്‍ നിഷേധിക്കലാണ്.അവരുടെ അന്നം മുട്ടിക്കലാണ്
..രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് .യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട രജനി സാര്‍ ഒരു പോലിസുകാരന്റെ ബൈക്കില്‍ കയറി സമയത്തിന് ലോക്ഷേനില്‍ എത്തിയപ്പോള്‍ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയര്‍ത്തി അത്ഭുതം കൊണ്ടതാണ് .തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും.മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം.