കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് താരം ചികിത്സയിലുള്ളത്.
മാര്‍ച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. പിന്നീട് ഈ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
എന്നാൽ ആരോഗ്യ നിലയിൽ ആശ്വാസം എന്ന തരത്തിൽ ലഭിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇനിയും അറിയാനുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും ചലച്ചിത്ര ലോകവും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.