കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ ദിലീപിന്റെ സുഹത്തുക്കളെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ഭാര്യയും നടിയുമായ കാവ്യ മാധവൻ,സഹോദരൻ അനൂപ്,സിനിമ മേഖലയിലെ സുഹൃത്തുക്കൾ എന്നിവരെയാണ് ക്രൈംബ്രാഞ്ച് എത്രയും വേഗം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങൾ ഇനിയും ചെയ്യാൻ ഉണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
കൂടുതൽ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപ് മറിച്ചായിരുന്നു കോടതിയിൽ ആവശ്യപ്പെട്ടത്.
ഒന്നര മാസം കൂടി അന്വേഷണത്തിന് സമയം ലഭിക്കുമ്പോൾ ദിലീപിനെതിരായ കുരുക്ക് അന്വേഷണ സംഘം മുറുക്കുമെന്നാണ് കരുതുന്നത്. കാവ്യമാധവനെ സാക്ഷിപട്ടികയിൽ നിന്ന് പ്രതിപ്പട്ടികയിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിനും മറുപടിയുണ്ടാകും .
തുടരന്വേഷണത്തിനായി നീട്ടിക്കിട്ടിയ ഒന്നരമാസത്തിനുള്ളിൽ 30 ശതമാനത്തോളം വരുന്ന തെളിവുകൾ അന്വേഷണസംഘത്തിന് പരിശോധിച്ച് തീർക്കേണ്ടതുണ്ട്. തുടരന്വേഷണത്തിലെ പ്രധാന തെളിവായ ബാലചന്ദ്രകുമാർ സമർപ്പിച്ച പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ ഏറെ നിർണ്ണായകമാണ്.

