കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആറ് വർഷം കഴിഞ്ഞെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പൾസർ സുനി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് കേസിന്‍റെ നിർണായക ഘട്ടമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
അതിജീവിതക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് കേസ് രേഖകൾ പരിശോധിച്ചശേഷം കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. നടിയുടെ മൊഴിയിൽ നിന്നും ഇത് വ്യക്തമാണെന്ന് കോടതി പറഞ്ഞിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.