പാലക്കാട്: നാട്ടിലിറങ്ങി അക്രമം കാട്ടിയ പി ടി 07 എന്ന വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയ കാട്ടാനയെ അക്രമാസക്തനാക്കിയത് മനുഷ്യർ തന്നെ. ഇപ്പോൾ വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള കാട്ടാനയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത് 15 ലധികം നാടൻ തോക്കുകളിൽ ഉപയോഗിക്കുന്ന പെല്ലറ്റുകൾ. ആന അക്രമാസക്തനായത് മനുഷ്യന്റെ ഈ ഉപദ്രവങ്ങളാണെന്ന് വ്യക്തം. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയ്ക്ക് വെടിയേറ്റത് വനം വകുപ്പിന്റെ അനാസ്ഥയാണ്. ആനയ്ക്കുനേരെ വധശ്രമം ഉണ്ടായെന്നതിന്റെ തെളിവുകൂടിയാണിത്. പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് അധികൃതര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്.
വനംവകുപ്പ് മയക്കുവെടിവച്ച് ആനയെ പിടികൂടിയിരുന്നു. വനം വകുപ്പ് മന്ത്രിതന്നെ കാട്ടാനയ്ക്ക് ധോണി എന്ന പേര് നൽകിയിരുന്നു. ധോണി വനംഡിവിഷന്‍ ഓഫീസിന് സമീപത്തെ കൂട്ടിലാണ് നിലവില്‍ പിടി7 ഉള്ളത്. കൂട്ടിലുള്ള ‘ധോണി’ രാത്രി ബഹളമുണ്ടാക്കാതെ ശാന്തനായി കഴിയുന്നതായി വനപാലകര്‍ പറഞ്ഞു. ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ ദേഷ്യമൊക്കെ കാണിക്കുന്നുണ്ട്. കൊമ്പുകൊണ്ട് കൂടിന്റെ അഴികളിളക്കാനും കാലുകള്‍ രണ്ടും കൂടിനുമുകളിലേക്ക് ഉയര്‍ത്തി അഴികള്‍ പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. പിടികൂടാനായി വയനാട്ടില്‍നിന്നെത്തിയ ദൗത്യസംഘം ചൊവ്വാഴ്ച മടങ്ങുകയും ചെയ്തു. ധോണിയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം. അതേസമയം പാലക്കാട് വീണ്ടും കാട്ടാനകൾ നാട്ടിലിറങ്ങുന്നുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വനം വകുപ്പ് കുഴങ്ങുകയാണ്.