കാബൂള്‍: സ്ത്രീകളെ വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിൽ നിന്ന് വിലക്കി കൊണ്ട് അടുത്തിടെയാണ് താലിബാൻ ഭരണകൂടം ഉത്തരവ് ഇറക്കിയത്. എന്നാൽ ഇപ്പോൾ സ്ത്രീകളെ ജോലിയിൽ നിന്നും വിലക്കിയതില്‍ പുനരാലോചനയുമായി മുന്നോട്ട് പോകാനാണ് താലിബാന്റെ തീരുമാനം. സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ തുടരാൻ അവസരം ഒരുക്കുമെന്ന് താലിബാൻ വ്യക്തമാക്കി.ഈ വിഷയത്തില്‍ യുഎൻ താലിബാനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് നയമാറ്റം. അന്താരാഷ്ട്ര സമ്മര്‍ദ്ദം ഈ വിഷയത്തില്‍ ഉണ്ടായതും തീരുമാനം മാറ്റുന്നതില്‍ നിര്‍ണായകമായി.സന്നദ്ധ സേവന മേഖലയിൽ സ്ത്രീകളെ അനുവദിക്കുന്നത് പരിഗണിക്കാമെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്.
ഇക്കാര്യത്തിൽ താലിബാൻ സർക്കാരിലെ മുതിർന്ന മന്ത്രിയിൽ നിന്നും ഉറപ്പ് കിട്ടിയെന്ന് ഐക്യരാഷ്ട്ര സഭ അണ്ടർ സെക്രട്ടറി ഗ്രിഫിത്‌സ് പറഞ്ഞു. എന്നാൽ ഏത് തരത്തിലാണ് സന്നദ്ധ സേവന മേഖലയിൽ സ്ത്രീകളുടെ സേവനം ഉപയോഗിക്കുക എന്ന് താലിബാൻ വ്യക്തമാക്കിയിട്ടില്ല. താലിബാന്റെ നയം മാറ്റത്തെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. കൂടുതൽ മേഖലകളിൽ സ്ത്രീകളെ അനുവധിക്കുന്നതിനായി താലിബാന് മേൽ സമ്മർദ്ദം തുടരാനാണ് ഐക്യ രാഷ്ട്ര സഭയുടെ നീക്കം. അതേ സമയം പെൺകുട്ടികളുടെ വിദ്യഭ്യാസം നിഷേധിച്ച നടപടി തിരുത്താൻ താലിബാൻ ഇതുവരേയും തയ്യാറായിട്ടില്ല.