വാരാണസി: ഗ്യാൻ വാപി കേസിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. തർക്ക മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തണമെന്ന് നേരത്തെ വാരാണസി കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് മുസ്ലിം വിഭാഗം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് അലഹബാദ് ഹൈക്കോടതി വിഷയത്തിൽ വാദം കേട്ടത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 30 അംഗ സംഘം കഴിഞ്ഞ 24 നു തന്നെ തർക്കമന്ദിരത്തിൽ പരിശോധന തുടങ്ങിയിരുന്നു. അത് നിർത്തിവയ്ക്കണമോ തുടരണമോ എന്നായിരിക്കും ഇന്ന് അലഹബാദ് ഹൈക്കോടതി വിധി പറയുക.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നിരിക്കുന്ന തർക്കമന്ദിരമാണ് ഗ്യാൻ വാപി. നിലവിൽ അത് മോസ്‌ക് ആണെങ്കിലും പുരാതന ഹിന്ദു ക്ഷേത്രമായ ശ്രിംഗാർ ഗൗരി ക്ഷേത്രം തകർത്താണ് മുഗൾ ഭരണകാലത്ത് മോസ്‌ക് നിർമ്മിച്ചത് എന്നാണ് ഹിന്ദു വിഭാഗം ആരോപിക്കുന്നത്. തർക്കമന്ദിരത്തിനുള്ളിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നും അവിടെ ആരാധന സ്വാതന്ത്ര്യം വേണമെന്നുമാണ് അവരുടെ ആവശ്യം. തർക്കത്തെ തുടർന്ന് കോടതി ഉത്തരവിൻ പ്രകാരം നടത്തിയ വീഡിയോ സർവേയിൽ മന്ദിരത്തിനുള്ളിൽ ശിവലിംഗം കണ്ടെത്തിയിരുന്നു. അതിനെ തുടർന്നാണ് വാരാണസി ജില്ലാക്കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഉത്തരവിട്ടത്.