തിരുവനന്തപുരം : കീഴാറ്റിങ്ങലിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റു. മൂന്നുപേരുടെ നില ഗുരുതരം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി. കീഴാറ്റിങ്ങൽ പ്രാഥമികാരോഗ്യാകേന്ദ്രത്തിന് സമീപത്തെ കാരാംകുന്ന് റോഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യപ സംഘങ്ങൾ തമ്മിൽ തെറ്റിയതാണ് അക്രമം നടക്കാൻ കാരണമെന്ന് കടയ്ക്കാവൂർ പോലീസ് അറിയിച്ചു.
ഷിജു (32), ബിനോസ്, രാജേഷ്, പ്രതീഷ്, ചിക്കു എന്നിവർക്കാണ് കുത്തേറ്റത്. ഷിജു, ബിനോസ്, മറ്റൊരാൾ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവസ്ഥലത്ത് ബൈക്കിലെത്തിയ കടയ്ക്കാവൂർ മേഖലയിലെ മൂന്നംഗസംഘവും ഷിജുവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.
കടയ്ക്കാവൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്ന് കടയ്ക്കാവൂർ പൊലീസ് അറിയിച്ചു.