യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം യുക്രെയ്നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ജാവലിൻ ടാങ്ക് വേധ മിസൈൽ, ഹെലികോപ്റ്ററുകൾ, പ്രസിഷൻ ഗാർഡഡ് മിസൈലുകൾ തുടങ്ങിയവയ്‌ക്കൊപ്പം 4 ഹിമാർസ് മിസൈലുകളും ഉൾപ്പെടുന്നെന്നതാണു ശ്രദ്ധേയം. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാർസ് മിസൈലുകളുടെ പൂർണരൂപം. വലിയ ലോകശ്രദ്ധ ഹിമാർസ് മിസൈലുകൾ നേടി. യുക്രെയ്‌നിനായി അമേരിക്ക നൽകുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഈ ശ്രദ്ധ വന്നു പെട്ടത്. റഷ്യൻ അധിനിവേശം യുക്രെയ്‌നിൽ തുടങ്ങിയ ശേഷം 11ാമത്തെ ആയുധ പാക്കേജാണു യുഎസിൽ നിന്നു യുക്രെയ്‌നിലെത്തുന്നത്. 450 കോടി യുഎസ് ഡോളർ സൈനിക സഹായം അമേരിക്ക ഇതുവരെ യുക്രെയ്‌നായി നൽകി.
ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈൽ ലോഞ്ചറുകളിൽ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാർസ്. ഒറ്റ ലോഞ്ചറിൽ തന്നെ അനേകം മിസൈലുകൾ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റർ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനത്തെയോ ഇതിനു വഹിക്കാം. ലോഞ്ചറിൽ നിന്നു വിക്ഷേപിക്കുന്ന മിസൈലുകൾക്ക് 75 കിലോമീറ്റർ വരെ റേഞ്ചുണ്ട്. മിനിറ്റുകൾക്കുള്ളിൽ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകൾക്ക് വലിയ പ്രഹരശേഷി നൽകുന്നത്. താരതമ്യേന നോക്കുമ്പോൾ റഷ്യൻ ലോഞ്ചറുകൾ മാനുവലായി ലോഡ് ചെയ്യണം.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഹിമാർസ് മിസൈലുകൾ തങ്ങൾക്ക് നൽകണമെന്ന് യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ റേഞ്ച് ആർട്ടിലറി പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങൾ നേടാൻ ഇതു തങ്ങളെ അനുവദിക്കുമെന്ന് യുക്രെയ്ൻ കണക്കുകൂട്ടുന്നു. നിലവിൽ യുക്രെയ്‌ന്റെ കൈയിലുള്ള ഹൊവിറ്റ്‌സർ പീരങ്കികൾക്ക് 40 കിലോമീറ്റർ വരെ റേഞ്ച് ആണുള്ളത് .
റഷ്യൻ ആധിപത്യം ശക്തമായിരിക്കുന്ന കിഴക്കൻ മേഖലയിലാണ് ഇതു കൊണ്ട് ഏറെ ഉപയോഗം വരികയെന്ന് യുക്രെയ്ൻ പറയുന്നു. അതിർത്തി കടന്ന് റഷ്യൻ മേഖലകളിൽ ആക്രമിക്കാൻ ഇതു കൊണ്ട് സാധിക്കുമെങ്കിലും അതു ചെയ്യില്ലെന്ന് യുക്രെയ്ൻ ഉറപ്പുകൊടുത്തിട്ടുണ്ട്. പ്രതിരോധത്തിനായി മാത്രമേ ഈ മിസൈൽ ഉപയോഗിക്കുള്ളൂ എന്നാണ് യുക്രെയ്‌ന്റെ നിലപാട്. എന്നാൽ ഹിമാർസ് യുക്രെയ്‌നു നൽകാനുള്ള യുഎസ് നീക്കത്തിനെ റഷ്യ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ ഇവരുടെ ആശങ്ക ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ യുഎസും റഷ്യയും തമ്മിലുള്ള മുഖാമുഖത്തിന് ഇതു വഴിയൊരുക്കിയേക്കുമോ എന്നാണ്