മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഏഴ് കിലോ സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുള്‍ സമദ്, ഭാര്യ സഫ്‌ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിനടിയില്‍വെച്ചും, ശരീരത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. ദുബായില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണവുമായി എത്തിയത്. സഫ്‌ന അഞ്ച് മാസം ഗര്‍ഭിണിയാണ്.
ഗര്‍ഭിണിയായതുകൊണ്ട് പരിശോധനയില്‍ ഇളവുകിട്ടുമെന്ന ധാരണയെ തുടര്‍ന്നാണ് ഇത്രയും അധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. അടുത്ത കാലത്തിനിടെ ആദ്യമായാണ് ഇത്രയും അധികം സ്വര്‍ണം പിടികൂടിയിരിക്കുന്നത്.
തുടര്‍ച്ചയായാ രണ്ടാം ദിവസമാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം ഇവിടെ നിന്നും പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 6.26 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.