ന്യൂഡല്‍ഹി : നിലവിലെ ബിജെപി ദേശീയ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് അടുത്തിരിക്കുന്ന ലോക്‌സഭാ, നിയമ സഭാ തെരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിൻെറ ഭാഗമായിദേശീയ നേതൃത്വം നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് അനില്‍ ആന്റണി ദേശീയ സെക്രട്ടറി പദവിയിലെത്തിയത്. കേരളത്തില്‍ നിന്നുതന്നെയുള്ള ബിജെപി നേതാവായ എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷസ്ഥാനത്ത് തുടരും.
മുൻപ് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ച് വരവെ മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്ത് തന്റെ നിലപാട് വ്യക്തമാക്കിയതിൽ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നതോടെയാണ് കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളില്‍നിന്നും രാജിവെച്ചത്. പിന്നാലെ കെ. സുരേന്ദ്രനും വി. മുരളീധരനുമൊപ്പം ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയതെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.