കാസർഗോഡ് : ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണപ്പെട്ടു എന്ന് കരുതിയിരുന്ന അഞ്ജുശ്രീയുടെ മരണത്തിൽ ചില തെളിവുകൾ കിട്ടിയെന്ന് എസ്പി വൈഭവ് സക്സേന വെളിപ്പെടുത്തി. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധന റിപ്പോർട്ട് ലഭിക്കണം. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണു ഫൊറൻസിക് സർജന്റെ നിഗമനമെന്നും എസ്പി വൈഭവ് സക്സേന വ്യക്തമാക്കി.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു. യുവതിക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നതായും കണ്ടെത്തിയ വിഷം ഭക്ഷണത്തിൽ കൂടെയല്ല ശരീരത്തിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് .
അന്വേഷണത്തിന് പൂർണത ലഭിക്കാൻ ശരീരാവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കേണ്ടതുണ്ടെന്നും അഞ്ജുവിന്റെ മരണത്തിൽ ചില പ്രാഥമിക തെളിവുകൾ രാസപരിശോധന വന്നശേഷമേ ഉറപ്പിക്കാൻ കഴിയൂ എന്ന് എസ്പി പറഞ്ഞു. കുട്ടിയുടെ മരണം ആത്മഹത്യയാണോയെന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.