തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നുമാണു മന്ത്രിയുടെ നിലപാട്. കഴിഞ്ഞ തവണ സർക്കാർ നികുതി കുറച്ചിട്ടും ടിക്കറ്റു വില കുറഞ്ഞില്ല. സംഘാടകർ അമിത ലാഭം എടുക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നികുതി കുറയ്ക്കാത്തതെന്ന് മന്ത്രി പറഞ്ഞു.
വിനോദ നികുതിയാണു സർക്കാർ ഉയർത്തിരിക്കുന്നത് . കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ ഒറ്റയടിക്ക് 12% ആയി വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതിയിൽ മാത്രം അധികമായി നൽകേണ്ടി വരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും. സർക്കാർ നികുതി എത്ര ഉയർത്തിയാലും കളി സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷനു നഷ്ടമില്ല. നികുതി ഉൾപ്പെടാതെയുള്ള നിരക്കാണ് അവർ ടിക്കറ്റിനായി നിശ്ചയിക്കുന്നത്. അതിനു മുകളിൽ വരുന്ന നികുതി എത്രയായാലും ടിക്കറ്റ് എടുക്കുന്നവരുടെ ബാധ്യതയാകും.
സെപ്റ്റംബറിൽ നടന്ന ട്വന്റി20 മത്സരത്തിൽ 1500 രൂപയും 2750 രൂപയുമായിരുന്ന ടിക്കറ്റ് നിരക്ക് ഇത്തവണ കെസിഎ 1000, 2000 രൂപയായി കുറച്ചിരുന്നു