തിരുവനന്തപുരം: രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ മുൻ സെക്രട്ടറിയുമായിരുന്ന എ എ റഹീമിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. വനിതാ പ്രൊഫസറെ ആക്രമിച്ച കേസിലാണ് നടപടി. റഹിം ഉൾപ്പെടെ 14 പ്രതികളും പല തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്‌മിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൻ്റെൺമെൻ്റെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് കോടതി നടപടി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റെതാണ് ഉത്തരവ്.
2017 മാർച്ച് 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടറായിരുന്ന വിജയലക്ഷ്മിയെ എസ് എഫ് ഐ നേതാക്കൾ സംഘം ചേർന്ന് മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് പൊലീസ് കേസ്.
സംഭവത്തിൽ എ.എ. റഹീം, മുൻ എസ് എഫ് ഐ പ്രവർത്തകർ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്. ആർ,ആദർശ് ഖാൻ,ജെറിൻ,അൻസാർ.എം, മിഥുൻ മധു, വിനേഷ്.വിഎ, അപർണ ദത്തൻ, ബി.എസ്.ശ്രീന എന്നിവർ സംഘത്തിലുണ്ടായിരുന്നു.
തുടർന്ന് അക്രമികൾ പേന കൊണ്ട് വിജയലക്ഷ്മിയെ കുത്തി പരിക്കേൽപ്പിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തു. ഇതിനിടെ എത്തിയ റഹീം വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തി. ഇതോടെ ഡിജിപിക്ക് വിജയലക്ഷ്മി നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു.