ദില്ലി: റംസാൻ കാലത്ത് ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കിയാൽ കുഴപ്പമില്ലെന്ന അഭിപ്രായവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. നവരാത്രി ദിനങ്ങളില്‍ ദക്ഷിണ ഡല്‍ഹിയിലെ ക്ഷേത്ര പരിസരത്ത് മാംസ നിരോധനം കൊണ്ടുവന്നതാണ് ഒവൈസിയെ ചൊടിപ്പിച്ചത്. നവരാത്രി ദിനങ്ങളില്‍ ഏപ്രില്‍ 11 വരെ ഇറച്ചിക്കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും തന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പല്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യന്‍ സിക്തമാക്കുകയും ചെയ്തിരുന്നതാണ്.
ഇതിനു പിന്നാലെയാണ്, ഒവൈസിയുടെ വിവാദ പരാമര്‍ശം. ‘റംസാനില്‍ ഞങ്ങള്‍ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ ഭക്ഷണം കഴിക്കാറില്ല. മുസ്ലീം അല്ലാത്ത താമസക്കാരെയോ വിനോദ സഞ്ചാരികളേയോ പൊതു സ്ഥലത്ത്, പ്രത്യേകിച്ച് മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ വിലക്കിയാല്‍ കുഴപ്പമില്ലെന്ന് ഞാന്‍ കരുതുന്നു’, എന്നായിരുന്നു ഒവൈസിയുടെ വിവാദ പ്രസ്താവന.
എന്നാൽ, ഒവൈസിയുടെ പ്രസ്താവനയെക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നവരാത്രി കാലത്ത്, ക്ഷേത്രത്തിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാനുള്ള എസ്ഡിഎംസി മേയറുടെ നിര്‍ദ്ദേശത്തെ, ഡല്‍ഹി ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മയും പിന്തുണച്ച് എത്തിയിരുന്നു. രാജ്യത്തുടനീളം അത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ നന്നായിരിക്കുമെന്ന് അദ്ദേഹം നിർദ്ദേശവും ഉന്നയിച്ചിരുന്നു. ഒവൈസിയെപ്പോലുള്ള നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ ആളുകള്‍ വീഴരുതെന്നും ഹിന്ദു ഉത്സവത്തോട് ആദരവ് കാണിക്കണമെന്നും അദ്ദേഹം പറയുകയും ചെയ്തു.