ഹൈദരാബാദ്: ഒവൈസിയുടെ ബീഫ് പരാമർശത്തിനെതിരെ ബിജെപി രംഗത്ത്. ബീഫ് വിവാദം കുത്തിപ്പൊക്കുന്നത് ലൗ ജിഹാദിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും എന്നാൽ ഒവൈസിയുടെ ഈ നീക്കം വിലപ്പോവില്ലെന്നും ബിജെപി നേതാവ് എൻവി സുഭാഷ് പറഞ്ഞു. നിർബ്ബന്ധിത മത പരിവർത്തനങ്ങൾക്കെതിരായ നിയമം നാട്ടിൽ നടപ്പിലാക്കാൻ പോകുമ്പോൾ അനാവശ്യമായി ജനശ്രദ്ധ തിരിക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതപരിവർത്തനത്തിനായുള്ള വിവാഹങ്ങളും അവയ്ക്ക് പിന്നിലെ ഗൂഢാലോചനകളും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിൽ ഒവൈസി വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. ലൗ ജിഹാദിന് പരസ്യ പ്രചാരം നൽകാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതിലൂടെ വോട്ട് പിടിക്കാമെന്ന് ഒവൈസി കണക്ക് കൂട്ടുന്നു. പരസ്യമായി വർഗ്ഗീയത പറഞ്ഞാണ് ബിഹാറിൽ ഒവൈസി അഞ്ച് സീറ്റ് നേടിയതെന്നും ഇനി അത് നടക്കില്ലെന്നും സുഭാഷ് പറഞ്ഞു.
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞാൽ മോദി സർക്കാർ അത് ചെയ്തിരിക്കും. യുഎപിഎ- എൻഐഎ ഭേദഗതി നിയമങ്ങളും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും ഒവൈസി മറക്കരുതെന്നും വർഗ്ഗീയതയ്ക്ക് പകരം വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ ഒവൈസിക്ക് ധൈര്യമുണ്ടോയെന്നും സുഭാഷ് ചോദിച്ചു.