തൃശ്ശൂര്‍: തൃശ്ശൂര്‍ കൊരട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ (Kidnapping) ശ്രമിച്ച ബംഗാള്‍ സ്വദേശിനി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും 25 കാരിയുമായ സാത്തി ബീവി ആണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലിക്കുപോയ സമയം പെണ്‍കുട്ടിയുടെ ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്താഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പെണ്‍കുട്ടിയേയും പ്രതിയേയും പെരുമ്പാവൂരില്‍ നിന്നും കണ്ടെത്തിയത്.
മൂര്‍ഷിദാബാദിലുള്ള ഭര്‍ത്താവ് അറിയാതെ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാന്‍ വന്നതാണെന്നും, പെണ്‍കുട്ടിയേയും കൂട്ടി കൊല്‍ക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോട് സമ്മതിച്ചു. ദീർഘദൂര സർവീസ് നടത്തുന്ന ട്രാവൽ ഏജൻസികളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പെൺകുട്ടിയുമായി രാത്രിയാത്രയ്ക്ക് ബുക്ക് ചെയ്ത യാത്രാരേഖകൾ കണ്ടെത്തി. തുടർന്ന് മഫ്തിയിൽ ട്രാവൽ ഏജൻസി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസിലും കയറിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.