ദില്ലി : വധശ്രമക്കേസിൽ അയോഗ്യനായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരാതിക്കാരന് പതിനാറ് പരുക്കുകളുണ്ടെന്നും . കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ലെങ്കിൽ മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. അപൂര്‍വമായ സാഹചര്യങ്ങളിലേ വിധി സ്റ്റേ ചെയ്യാനാകൂവെന്നും കോടതി പറഞ്ഞു . ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഇന്ന് രാവിലെയാണ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷത്തെ തടവിന് കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചത്.
തുടർന്ന് ഫൈസലിനെ കണ്ണൂരിലെ ജയിലിലാക്കി. എംപി അയോഗ്യനാക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പു കമ്മിഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കുകയും ഇതോടെ തെരഞ്ഞെടുപ്പു നടപടികൾ നിർത്തിവച്ചു. ഈ പശ്ചാത്തലത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകിയത് . എന്നാൽ രണ്ടു മാസത്തോളമായിട്ടും ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഫൈസൽ കോടതിയെ സമീപിച്ചു. പിന്നാലെയാണ് അയോഗ്യത പിൻവലിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ ഉത്തരവിറക്കിയത്.