ഉത്തരാഖണ്ഡ് : ഹിമപാതത്തെ തുടർന്ന് ദ്രൗപതി ദണ്ഡ കൊടുമുടിയിൽ നിരവധി പർവ്വതാരോഹകർ കുടുങ്ങുക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 20ൽ അധികം പേർ കുടുങ്ങി കിടക്കുന്നുവെന്ന് ഭയപ്പെടുന്നതായി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. സെപ്റ്റംബർ 23നാണ് സംഘം ഉത്തരകാശിയിൽ നിന്ന് മലകയറ്റത്തിനായി പുറപ്പെട്ടത്.
ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൽ നിന്നുള്ള 40 പേരടങ്ങുന്ന ട്രക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. കൂടാതെ പർവതാരോഹകരും 15 ഓളം പരിശീലകരും ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ എട്ട് പേരെ രക്ഷപെടുത്തിയതായി ഡിജിപി അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ദ്രൗപതി ദണ്ഡ-2 പർവതശിഖരത്തിലെ ഹിമപാതത്തിൽ കുടുങ്ങിയ ട്രെയിനികളെ എത്രയും വേഗം രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥർ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
‘സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി. വ്യോമസേനയെ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്’ ധാമി ട്വീറ്റ് ചെയ്തു.