ലക്‌നൗ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(Yogi Adityanath In Ayodhya) . ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം തൊഴിലാളികളുമായി സംവദിച്ചു. യോഗിയ്ക്ക് പുറമെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും രാമക്ഷേത്രം സന്ദർശിച്ചിരുന്നു.
എന്നാൽ അയോധ്യ ഉത്തർപ്രദേശിന്റെ പ്രതീകമായി മാറിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിൽ ബിജെപിയുടെ മെഗാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭഗവാൻ രാമന്റെ ജന്മസ്ഥലമായ അയോധ്യയെ ലോകത്തിന് മുന്നിൽ ഒരു പ്രധാനകേന്ദ്രമാക്കി മാറ്റാൻ ഈ സർക്കാരിനായി. മുൻപുണ്ടായിരുന്നവരെല്ലാം ഈ നഗരത്തെ അന്ധകാരത്തിലാക്കി വച്ചിരിക്കുകയായിരുന്നു. അവർക്ക് രാമജന്മഭൂമിയുടെയോ സൂര്യവൻശിയുടെയോ മഹത്വം അറിയില്ല. കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇപ്പോഴും അയോധ്യയിലേക്ക് വരാൻ മടിക്കുകയാണ്. കാരണം ഭഗവാൻ രാമന്റെ അസ്ഥിത്വത്തിൽ അവർ ഇപ്പോഴും സംശയിക്കുന്നുണ്ട്. രാമക്ഷേത്രത്തിനായി 500 വർഷത്തോളമായിട്ടുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത് ബിജെപിയാണെന്നും യോഗി വ്യക്തമാക്കി.
അതേസമയം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അഞ്ചാം ഘട്ട വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്. ഏഴ് ഘട്ടമായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അയോധ്യ, റായ്ബറേലി, അമേഠി എന്നി ജില്ലകൾ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്നത്. ഗോരഖ്പൂർ അർബൻ സീറ്റിൽ നിന്നാണ് യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.