Tuesday, April 30, 2024
spot_img

കഴുത്തിലെ എല്ല് പൊട്ടി, തലയിൽ ആറ് തുന്നൽ! വെറും മൂന്നു രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽഹൃദ്രോഗിയായ 68കാരനെ ബസിൽ നിന്നും ചവിട്ടിപുറത്തിട്ട് ക്രൂരമായി മർദ്ദിച്ച് കണ്ടക്ടർ

തൃശ്ശൂർ: ഹൃദ്രോഗിയായ വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ നിന്നും ചവിട്ടിപുറത്തിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. ചില്ലറയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കണ്ടക്ടർ 68 കാരനെ മർദ്ദിച്ചത്. കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ് മർദ്ദനമേറ്റത്.

ഗുരുതരമായി പരിക്കേറ്റ പവിത്രൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്. മർദ്ദനത്തിൽ പവിത്രന്റെ കഴുത്തിലെ എല്ല് പൊട്ടിയതായി ആശുപത്രി അധികൃധർ അറിയിച്ചു. തലയിൽ ആറ് തുന്നലുണ്ട്. സംഭവത്തെ തുടർന്ന് ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസും ഇരിഞ്ഞാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശ്ശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ബസിൽ കയറിയ പവിത്രൻ പത്ത് രൂപയാണ് ടിക്കറ്റ് ചാർജ് ആയി നൽകിയത്. എന്നാൽ, 13 രൂപയാണ് ടിക്കറ്റ് ചാർജ് എന്ന് കണ്ടക്ടർ പറഞ്ഞതോടെ കയ്യിലുണ്ടായിരുന്ന 500 ന്റെനോട്ട് എടുത്തുനൽകി. ബാക്കി നൽകിയ തുകയിൽ കുറവു കണ്ട് ചോദ്യം ചെയ്തതോടെ വാക്കേറ്റമാവുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള സ്‌റ്റോപ്പിൽ വണ്ടി നിർത്തിയപ്പോൾ രതീഷ് വയോധികനെ ബസിൽ നിന്നും ചവിട്ടി താഴെയിട്ടു. റോഡിൽ തലയടിച്ച് വീണ പവിത്രനെ കണ്ടക്ടർ പുറത്തിറങ്ങിയ ശേഷവും മർദ്ദിക്കുകയായിരുന്നു. തല പിടിച്ച് കല്ലിൽ ഇടിച്ചും പരിക്കേൽപ്പിച്ചതായും സഹയാത്രികർ പറയുന്നു. തുടർന്ന് നാട്ടുകാർ ഇയാളെ പിടിച്ചുമാറ്റുകയും ബസ് തടഞ്ഞിടുകയുമായിരുന്നു.

Related Articles

Latest Articles