അമൃത്‌സർ: പഞ്ചാബിൽ ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ ബിഎസ്‍എഫ് വീണ്ടും വെടിവച്ചിട്ടു. സംഭവത്തിൽ ഒരാളെ പിടികൂടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഖുർദ് ജില്ലയിലെ ദനോ ഗ്രാമത്തിൽ ഡ്രോൺ വെടിവച്ചിട്ടത്.
ബിഎസ്എഎഫ് സൈനികരെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേരിൽ ഒരാളെയാണ് പിടികൂടിയത്. ഇയാളുടെ കയ്യിലെ ബാഗിൽ നിന്ന് 3.4 കിലോ തൂക്കം വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. ഇതിന് വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്ന് ബിഎസ്എഫ് അറിയിച്ചു. ലഹരിമരുന്ന് ബാഗിൽ ഇരുമ്പ് ഹുക്കുകളും മറ്റും ഉണ്ടായിരുന്നതിനാൽ ഡ്രോണിൽ കടത്തിയവയാണ് ഇതെന്നു സംശയിക്കുന്നു.
ഇതിന് പിന്നാലെ ഇന്ന് പുലർച്ചെയും രണ്ട് ഡ്രോണുകൾ ബിഎസ്എഫ് വെടിവച്ചിട്ടു. 2.2 കിലോ ഹെറോയിൻ ഈ ഡ്രോണുകളിൽനിന്നു കണ്ടെടുത്തു. പാകിസ്ഥാനിൽനിന്നു ഡ്രോൺ വഴി ലഹരിമരുന്ന് കടത്തുന്നത് വൻ തോതിൽ വർധിച്ചതിനാൽ ബിഎസ്എഫ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.