കൊച്ചി: കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിക്കുക. പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ് അബൂബക്കർ. രാവിലെ 11 മണിയ്ക്കാണ് കോടതി വിധി പറയുക. കേസിൽ റിയാസ് അബൂബക്കർ മാത്രമാണ് പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ ഭീകരാക്രമണ കേസിൽ അറസ്റ്റ് ചെയ്തത്.
യുഎപിഎ യിലെ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇയാളുടെ അറസ്റ്റ്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു. ഇന്നത്തെ ശിക്ഷാ വിധിയിൽ ഇത് നിർണായകമാകും.
ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാൾ സ്വയം ചാവേറാകാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഭീകരാക്രമണത്തിനായി കേരളത്തിൽ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യൽ മീഡിയ വഴി സ്വാധീനിക്കാൻ ഉൾപ്പെടെ ശ്രമിച്ചിരുന്നു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.