കണ്ണൂർ: പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയവർ ഭീകരരെന്ന് സിപിഎം പ്രവർത്തകർ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ ചാവേറുകളെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത്. കല്ലും വടിയുമായി മുഖ്യമന്ത്രിക്കെതിരെ ഭീകരാക്രമണം നടത്തുകയാണെന്നാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പ്രതികരണം. എന്നാൽ പോലീസിന്റെ റിപ്പോർട്ടനുസരിച്ച് അക്രമം കാട്ടിയത് സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകരാണ്. 14 സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെയാണ് ഇന്നലെയുണ്ടായ അക്രമ സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്താണ് കേസ്. ചെടിച്ചട്ടി, ഇരുമ്പുവടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സിപിഎം ഇന്നലെ അക്രമം അഴിച്ചുവിട്ടത്.
കല്യാശേരിയിൽ നവകേരള സദസ്സിന് ശേഷം തളിപ്പറമ്പ് മണ്ഡലത്തിലേക്ക് മുഖ്യമന്ത്രി നീങ്ങുമ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ സൂചകമായി കരിങ്കൊടി കാട്ടിയത്. എന്നാൽ മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകരും പോലീസും ചേർന്ന് പ്രതിഷേധിച്ച് പ്രവർത്തകരെ ക്രൂരമായി തല്ലിചതച്ചെന്നാണ് കോൺഗ്രസിന്റെ പരാതി. പ്രതിഷേധത്തെ കായികമായി നേരിടാനാണെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഇന്നും നവകേരള സദസിന്റെ വേദിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.